ഹരിപ്പാട്: കാർത്തികപ്പള്ളി വില്ലേജിലെ വെട്ടുവേനിയിൽ വർഷങ്ങളായി വെള്ളക്കെട്ടായി കിടക്കുന്ന നിലം നികത്താനുള്ള ശ്രമം റവന്യൂ അധികൃതർ തടഞ്ഞു.
സമീപത്തെ പുരയിടത്തിന്റെ മതിൽ ബലപ്പെടുത്താനെന്ന പേരിൽ വെട്ടുവേനി പിത്തമ്പിൽ ക്ഷേത്രം - മണ്ണൂർ ഡികെഎൻഎം എൽപിഎസ് റോഡരികിലെ നിലമാണ് നികത്താൻ ശ്രമിച്ചത്. വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തി നിർത്തിവയ്ക്കൽ നോട്ടീസ് നൽകിയെങ്കിലും, മണ്ണടിച്ച് നിലംനികത്താൻ ശ്രമം നടന്നതായി പരാതിയുണ്ട്.
പ്രദേശത്തെ വെള്ളക്കെട്ടുകൾ നേരത്തേതന്നെ വ്യാപകമായി നികത്തിയതിനാൽ ചെറിയ മഴയിൽ പോലും ഇവിടെ റോഡുകളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണ്. ഇതിനിടയിലാണ് അവശേഷിക്കുന്ന നിലംകൂടി നികത്താൻ നീക്കം നടന്നത്. തെരഞ്ഞെടുപ്പു കാലത്തിന്റെയും വോട്ടെണ്ണലിന്റെയും മറവിൽ പള്ളിപ്പാട്, കുമാരപുരം, ചെറുതന, കരുവാറ്റ തുടങ്ങി കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നിലംനികത്തൽ നടന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.